ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടിട്ടും ജില്ലാ ഭരണകൂടം നിസംഗത പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ 48 മണിക്കൂർ സത്യഗ്രഹ സമരം ആരംഭിച്ചു. പുനരധിവാസ മേഖലയിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ കീഴ്പള്ളി കക്കുവ ഗേറ്റിനു സമീപമാണ് സത്യഗ്രഹ സമരം നടത്തുന്നത്.
ആദിവാസി ഗോത്ര മഹാസഭ, ആദിവാസി ദളിത് മുന്നേറ്റസമിതി , ആദിവാസി വിമോചന മുന്നണി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ആറളം ഫാമിൽ താൻ ഉൾപ്പെടെയുള്ള ആദിവാസി സമൂഹത്തിന് ഭൂമി ലഭിക്കാൻ ഇടയായത് ഗീതാനന്ദനും സി.കെ. ജാനുവും ശ്രീരാമൻ കൊയ്യോനുൾപ്പടെയുള്ളവർ മുന്നിൽ നിന്നു നയിച്ച സമരത്തിന്റെ ഫലമായാണെന്ന് വി. ശോഭ പറഞ്ഞു.
ആറളത്ത് ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം.ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ് സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, ആദിവാസി വിമോചന മുന്നണി നേതാവ് അരുവിക്കൽ കൃഷ്ണൻ, ആറളം പഞ്ചായത്ത് അംഗങ്ങളായ വത്സാ ജോസ്, ജോർജ് ആലാമ്പളളി എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹ സമരം നാളെ വൈകുന്നേരം സമാപിക്കും.